2011, ഏപ്രില്‍ 21, വ്യാഴാഴ്ച

ഇരകള്‍


എന്‍ ഇരവുകള്‍ നാളേറെയായ്
സുദീര്‍ഘം,നിദ്രാവിഹീനം..
അയലത്തെ ഗ്രാമം നിലവിളിക്കുന്നു അങ്ങവിടെ
വാഹന മോഷണം പതിവാണു പോലും.
നക്തഞ്ചരന്മാർക്ക് ഇണകൾ; ഇന്നലെ
പരിമളം തൂകി വിടർന്ന കുടമുല്ല മൊട്ടുകൾ
അവിഹിത, വ്യഭിചാര ക്രീഡകൾക്കൊടുവില
ങ്ങൊടുങ്ങുന്നോർക്ക് പുനർജ്ജന്മം പത്രത്താളിൽ
പടം പതിച്ചൊരു വാർത്തയായ് കേവലമൊരു
പുഴ ജനിച്ചൂ സേതുപൂകും പോലെ ക്ഷണികം.
പരേതരുടെ ബന്ധുജനങ്ങൾ തൻ കണ്ണീരുമങ്ങനെ.



അയല്‍ഗ്രാമ വാസികള്‍
വികസന സ്വപ്നം നെയ്ത്
അവ വാരിപ്പുണര്‍ന്നതില്‍ പിന്നെ
എനിക്കെന്നും സുപരിചിതമീ രോദനം
ഇന്നെന്‍ ഗ്രാമമൊന്നാകെ ഉണര്‍ന്നിരിക്കുന്നു
ഇവിടെയീ മണ്ണിലും കണ്ണുനീരോ?
ഇവിടെയുമെത്തിപോൽ വികസനം
ഇനിയും ഞാന്‍ കുഭകര്‍ണ്ണനേപ്പോലുറങ്ങും
ഇനി അവർ തേടുംമിരകൾ മറ്റെങ്ങോയിരിപ്പൂ
ഞാനായിരുന്നു ചോരന്റെ ഇന്നലത്തെ ഇര..!!

2010, മേയ് 4, ചൊവ്വാഴ്ച

കഥ - കണ്ണാടി


ഭാസ്കരേട്ടന്റെ റോഡിനോടു ചേര്‍ന്നുള്ള ചെറിയ ചായക്കടയില്‍ രാവിലെ നല്ല തിരക്ക്. ചില്ല് അലമാരയില്‍ പലഹാരങ്ങല്‍ അടുക്കി വെച്ചിരിക്കുന്നു. കടയുടെ മുന്നിലെത്തുമ്പോള്‍ തന്നെ പലഹാരങ്ങളുടെയും നന്നെ പഴുത്ത പാളാംകോടന്‍ പഴത്തിന്റെയും നല്ല മണം.

സ്ഥിരമായി തന്റെ കസ്റ്റമേഴ്സിനു വായിക്കാനായി വരുത്തുന്ന പത്രം ഭാസ്കരേട്ടന്‍ വായിക്കാറില്ല. എഴുത്തും വായനയും അറിയാഞ്ഞിട്ടല്ല. വായിക്കേണ്ട ആവശ്യമില്ല എന്നു പറയാം. ആ ജോലി വളരെ ഭംഗിയായി നിര്‍വഹിക്കാന്‍ സുഗുണന്‍ ഉണ്ടല്ലോ! അയാള്‍ വായിക്കുന്നത് കേട്ടാല്‍ പോരേ? സുഗുണന്‍ ഏഴാം തരം വരെ മാത്രമേ പഠിച്ചുള്ളു എങ്കിലും, അയാളുടെ പത്ര പാരയണം ഒരു പ്രത്യേക കലയാണ്‌. വായനയ്ക്കിടെ ആരെങ്കിലും പത്രത്തിന്റെ ഏതെങ്കിലും പേജ് ചോദിച്ച് വന്നാല്‍ അവര്‍ നിരാശരാവേണ്ടി വരും കാരണം, എല്ലാം വിശദമായി വായിക്കാന്‍ താനിവിടെയുണ്ടല്ലൊ.. അതുമല്ല 'ശേഷം..നാലാം പേജ് മൂന്നാം കോളം' എന്നും മറ്റുമുള്ള വായനയ്ക്കിടെയുള്ള ചില രസം കൊല്ലികള്‍ വരുമ്പോള്‍ പേജ് അന്വേഷിച്ച് പോകാന്‍ തന്നേ കിട്ടില്ല.

സുഗുണന്റെ പത്ര വായന കേട്ടാല്‍ പണ്ട് ആകാശവാണിയിലെ മലയാള വാര്‍ത്തകള്‍ വായിച്ചിരുന്ന രാമചന്ദ്രനെ ഓര്‍മ്മ വരും. ഏതാണ്ട് അതേ ശൈലി, നല്ല ശബ്ദ ക്രമീകരണം, അക്ഷരസ്പുടത എന്നിവ അയാളുടെ വാര്‍ത്ത വായനയുടെ സവിശേഷതകളാണ്‌. അയാള്‍ക്ക് അത് ഒഴിച്ചു കൂടാനാവാത്ത ദിനചര്യയായിട്ട് വർഷങ്ങളായി. ബിഡി തെറുപ്പായിരുന്നു അയാളുടെ ജോലിയെങ്കിലും പത്രവായനയ്ക്കു ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കു എന്ന് അയാള്‍ക്ക് വാശിയുണ്ട്.

തലച്ചുമടുമായി ചന്തയിലേക്കും തിരികെയും നടന്നു പോകുന്ന ആളുകളില്‍ ചിലര്‍ വാര്‍ത്തകളുടെ പൂണ്ണ രൂപം അറിയാന്‍ വേണ്ടി പലപ്പോഴും ഭാരം തലയിലുണ്ടെന്ന കാര്യം പോലും മറന്ന് റോഡരികില്‍ നില്‍ക്കാറുണ്ട്. പലരും വാര്‍ത്ത വായനയ്ക്കിടയില്‍ ചില വിഷയം സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടത്താറുമുണ്ട്. അതില്‍ രാഷ്ട്രീയം, മതം, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നു വേണ്ട എല്ലാ ആഗോള സംഭവങ്ങളും പരാമര്‍ശ വിഷയമാകുക സ്വാഭാവികം. ഇന്നത്തെപ്പോലെ ടി വി ചാനലുകള്‍ അന്നുണ്ടായിരുന്നില്ലല്ലോ. വര്‍ത്തമാന പത്രവും ആകാശവാണിയും അല്ലാതെ മറ്റൊരു മധ്യമത്തെക്കുറിച്ച് ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല എന്നു പറയാം.

ബസ് സ്റ്റോപ്പില്‍ ഒരു വെയിറ്റിംഗ് ഷെഡ്, അവിടെ പഴയ മലയാള സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച ഭിത്തി, പോസ്റ്ററൊട്ടിക്കാന്‍ വരുന്ന ചാക്കോ ഒന്നു പോയിക്കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കുന്ന അയൂബിന്റെ ആടുകള്‍. പോസ്റ്ററുകള്‍ ഒട്ടിക്കുന്ന ദിവസം തന്നെ അവ ആടുകള്‍ തിന്നു തീര്‍ക്കും. ഇന്നത്തെപ്പോലെ തീറ്റ ഇല്ലാത്തതല്ല, മറിച്ച് അതിന്‌ എന്തോ ഒരു പ്രത്യേക സ്വാദ്!! അതായിരിക്കാം അവയെ പോസ്റ്റ്റിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു ദിവസം എന്റെ ഒപ്പം ബസ്സ്റ്റോപ്പില്‍ നിന്നയാള്‍ പറഞ്ഞു "ദാ നോക്കൂ.. ആടുകള്‍ ഷീലാമ്മേടെ മുല തിന്നുന്നു." പ്രേം നസീറും ഷീലയും അഭിനയിച്ച ഏതോ പുരാണ ചിത്രത്തിന്റെ പോസ്റ്ററായിരുന്നു അത്.
കവലയിലെ സജീവ സന്നിദ്ധ്യമായി കാണാറുള്ള അംഗവൈകല്യവും അല്പം ബുദ്ധിമാന്ദ്യവും ഉള്ള യാചകന്‍ അയാളുടെ തൊഴിലില്‍ വ്യാപൃതനായിരിക്കുന്നു. ഇടതു കാലും വലതു കൈയ്യും സ്വാധീനമില്ലാത്ത അയാളുടെ ശരീരഭാഷയും സംഭാഷണവും ആരിലും കൗതുകം ഉണര്‍ത്തും. ആരോടും "ചേട്ടാ/ചേച്ചീ... ഒരു പത്തു പൈസ തരാമോ" എന്ന ചോദ്യം കേള്‍ക്കുമ്പോഴേ.. ആളുകള്‍‍ പൊട്ടിച്ചിരിക്കും. ഇങ്ങനെ ചിരിക്കുന്നവരോട് അയാള്‍ക്ക് വെറുപ്പോ പരിഭവമോ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. അയാളും അവരുടെ കൂടെ ചിരിക്കും അത്രമാത്രം. മറ്റുള്ളവരുടെ പരിഹാസം ഇപ്പോള്‍ അയാളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. എടോ.. ഇന്നത്തെ കാലത്ത് പത്തു പൈസ കൊടുത്താല്‍ കിട്ടുന്ന എന്തെങ്കിലും സാധനമുണ്ടൊ എന്ന ആളുകളുടെ തിരിച്ചുള്ള ചോദ്യത്തിന്റെ ആവര്‍ത്തനം കാരണം. സംഗതി ഒന്നു മാറ്റി പിടിക്കാമെന്ന് അയാള്‍ക്ക് തോന്നി തുടങ്ങിയതിനാലാവണം ചോദ്യം ഒന്നു പരിഷ്കരിച്ച് 'ഒരു ചായയ്ക്ക് കാശു തരാമോ' എന്നാക്കി. അപ്പോഴും പൊട്ടിച്ചിരികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

എന്റെ മുന്നിലെത്തി കൈനീട്ടുമ്പോഴൊക്കെ അയാളെ ഞാന്‍ നിരാശപ്പെടുത്തിയിട്ടേ ഉള്ളൂ. എങ്കിലും അയാള്‍ക്ക് നല്ല ശുഭാപ്തി വിശ്വാസമുള്ളതായി എനിക്കു തോന്നി. ഇവന്റെ മനസ്സ് എന്നെങ്കിലും മാറും എന്ന്. എന്റെ മുന്നിലേക്കു നീട്ടുന്ന കയ്യും ആ പതിവു ചോദ്യവും അങ്ങനെ തുടര്‍ന്നു.

ഒരുനാള്‍ ഞാന്‍ കവലയിലെത്തുമ്പോള്‍ ഭാസ്കരേട്ടന്റെ കടയുടെ മുന്നില്‍ ഒരാള്‍ക്കൂട്ടം.. തിരക്കിനിടയില്‍ പോലീസുകാരുടെ തൊപ്പികള്‍, കൂടി നില്‍ക്കുന്നവര്‍ക്കു നേരെ പാഞ്ഞടുക്കുന്നു. ടാറിട്ട റോഡില്‍ ചുടു ചോര കറുത്തു തളം കെട്ടിക്കിടക്കുന്നു. ആളുകളേ വകഞ്ഞു മാറ്റി ഞാന്‍ നോക്കി. വീണു കിടക്കുന്നത് ഞാന്‍ എന്നും കാണാറുള്ള ആ യാചകന്‍. റോഡു മുറിച്ചു കടക്കുമ്പോള്‍ ശീഘ്രത്തില്‍ വന്ന വാഹനം അയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വയറില്‍ക്കൂടി വാഹനത്തിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ കയറി ഇറങ്ങിയിരിക്കുന്നു.

അയാളുടെ ആമാശയത്തില്‍ വെറും വായു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കണ്ണുകള്‍ എന്നേത്തന്നെ തുറിച്ച് നോക്കി എന്നോടു പറഞ്ഞു ഓക്സിജന്‍ വില കൊടുത്തു വാങ്ങേണ്ട ഒരു സാധനമായിരുന്നെങ്കില്‍ തന്റെ ആമാശയത്തില്‍ അതും ഉണ്ടാകുമായിരുന്നില്ലെന്ന്.....



Tags: കഥ

2010, മാര്‍ച്ച് 19, വെള്ളിയാഴ്ച

അഭയാർത്ഥികൾ

ആന, പുലി, കാട്ടു പന്നികൾ, രാജവെമ്പാല തുടങ്ങിയ വന്യ ജീവികൾ നാട്ടിലിറങ്ങിയ വാർത്തകളാണ്‌ എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.

നമ്മുടെ നാട്ടിൽ ഇന്ന് അത്യുഷ്ണം സഹിക്ക വയ്യാതെ നാം നെട്ടോട്ടം ഓടുകയാണ്‌. പലയിടത്തും സൂര്യാഘാതം മൂലം പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായി, പലരും വിവിധ ആശുപത്രികളിൽ ചികിൽസ തേടി എന്നിങ്ങനെയുള്ള വാർത്തകൾ ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നു. എങ്ങും കടുത്ത കുടിവെള്ള ക്ഷാമം. ആഗോള താപനത്തിന്റെ തീഷ്ണത ഓരോ വർഷം കഴിയുന്തോറും കൂടിക്കൂടി വരുന്നു. ശുദ്ധ ജലസ്രോതസുകൾ വറ്റി വരളുന്നു. കാർഷീകോല്പാദനം പ്രതിസന്ധിയിലാകുന്നു. മലിന ജലത്തിന്റെ ഉപയോഗം മൂലം പലർക്കും പ്രത്യേകിച്ച് ആദിവാസി മേഘലകളിൽ പല ഗുരുതരമായ ജലജന്യ രോഗങ്ങൾ പടരുന്നു. വന്യമൃഗങ്ങൾ വെള്ളം കിട്ടതെ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയുടെ തിക്ത ഫലങ്ങൾ അങ്ങനെ നീളുന്നു. അനീയന്ത്രിതമായ കയ്യേറ്റങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിത്തുന്ന കുന്നുകളും ജലസ്രോതസ്സുകളും നികത്തിയുള്ള വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ, ക്ലോറൊഫ്ലൂറോ കാർബൺ പുറന്തള്ളൽ മറ്റ് അന്തരീക്ഷ മലിനീകരണങ്ങൾ അങ്ങനെ നാം സ്വയം ക്ഷണിച്ചു വരുത്തിയ ഭീതിതമായ അവസ്ഥ.!
രാജവെമ്പാല പോലെയുള്ള ഇഴ ജന്തുക്കൾ 25 ഡിഗ്രിയിൽ കൂടുതൾ താപം അതിജീവിക്കുന്നവയല്ല. അപകടകാരികളായ ഇത്തരം ജീവികൾ ഇന്നു അതിജീവനത്തിനായി തങ്ങളുടെ സ്വൈര്യ ജീവിതം ദുസ്സഹമായതിനാൽ വനങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങൾ തേടി കൂട്ടത്തോടെ പുറത്തിറങ്ങുന്നു. വനവിഭവങ്ങൾ കുറയുന്നതും അവയെ നാട്ടിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ ഇവ മൂലം മനുഷ്യർ എന്തെല്ലാം യാതനകൾ അനുഭവിക്കുന്നുവോ എങ്ങനെ പാലായനം ചെയ്യുന്നുവോ അതുപോലെയാണ്‌ നമുക്കു ചുറ്റുമുള്ള ജീവികളും.അവരെയും നാം പരിഗണിക്കേണ്ടതുണ്ട്. അവരും അഭയാർത്ഥികൾ തന്നെ. അങ്ങനെ നമ്മുടെ മുന്നിൽ അവ വന്നു പെട്ടലോ.. വളരെ ക്രൂരമായി അവയെ ആക്രമിക്കുക കൊന്നു കൊലവിളിക്കുക.

നമ്മുടെ വനം പരിസ്ഥിതി വകുപ്പുകൾ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്ന് നാം ചിന്തിക്കണം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒരു സംഭവം ഉണ്ടായാൽ പലപ്പോഴും സ്ഥലത്തെത്താൻ വൈകുന്നു. അവര്‍ നോക്കുകുത്തികളായി നിൽക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്. വേണ്ടത്ര മുൻ കരുതലുകളില്ലാതെയാണ്‌ അവിടെ അവർ എത്തുന്നത്. ഡിപ്പാർട്ട്മെന്റ് അവർക്ക് കൊടുത്തിരിക്കുന്ന പരിശീലനങ്ങൾ, സന്നാഹങ്ങൾ എന്നിവ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ തീരെ പര്യാപ്തമല്ല. ഒരു അടിയന്തിര ഘട്ടത്തെ എങ്ങനെ നേരിടണം എന്നതിനേക്കുറിച്ചുള്ള അവബോധം അവർക്കില്ല. മുങ്ങിചാവാൻ തുടങ്ങുന്നയാളെ രക്ഷപെടുത്താൻ പുറപ്പെടുന്നവന്‌ കുറഞ്ഞ പക്ഷം നീന്തലെങ്കിലും അറിയേണ്ടതുണ്ട് പലപ്പോഴും തദ്ദേശവാസികളുടെ സേവനങ്ങളാണ്‌ ഈ വക കാര്യങ്ങൾക്ക് പ്രയോജനപ്പെടുക എന്നത് നമ്മുടെ മുൻകാല അനുഭവങ്ങൾ. തേക്കടി ദുരന്തം ഉണ്ടായപ്പോൾ ഇത് വളരെ പ്രകടമായിരുന്നു. ഒരു ടങ്കർ ദുരന്തം നടന്നിട്ട് എത്ര നാളായി? രക്ഷാപ്രവർത്തനത്തിനു വന്നവർ എങ്ങനെയാണ്‌ കൊല്ലപ്പെട്ടത്? ദുരന്ത നിവാരണ സേനയെക്കുറിച്ചു പ്രഖ്യാപനങ്ങളല്ലാതെ എന്താണ്‌ ഇവിടെ നടക്കാറുള്ളത്.

പരിഭ്രാന്തരായ ഒരു പറ്റം ആളുകളുടെ നടുവിൽ പെട്ട് ഒരു പുലി ഏതാനും മാസങ്ങൾക്കു മുമ്പ് ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. പുലിയുടെ വായിൽക്കൂടി മരക്കഷണം അടിച്ചു കയറ്റിയാണ്‌ അവർ അതിനെ കൊന്നത്. മനുഷ്യർക്കോ അവരുടെ വളർത്തു മൃഗങ്ങൾക്കോ ഹിംസ്ര ജന്തുക്കൾ ഭീഷണിയാവാം. എന്നിരുന്നാലും വനപാലകർ കാര്യക്ഷമമായി ഇടപെട്ടാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിയും.

പത്തനംതിട്ട ജില്ലയിലെ നീലിപിലാവ് എന്ന ഗ്രാമത്തിൽ ഒരാഴ്ച മുൻപ് കാടു വിട്ട് നാട്ടിലിറങ്ങിയ രാജവെമ്പാലയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് എങ്ങനെയാണ്‌ കൈകാര്യം ചെയ്യുന്നതെന്ന് എന്ന്‌ കണ്ടറിയാം. ഇവിടെ ക്ലിക്കൂ.... http://www.youtube.com/watch?v=LXDShwgNt4Q

നമ്മുടെ കനിവിനായ് നിശബ്ദ യാചന നടത്തുന്ന സഹജീവികളെ, ഈ അഭയാർത്ഥികളെ ഒന്നു തിരിഞ്ഞു നോക്കുക. ജീവിക്കാനനുവദിക്കുക.

നിങ്ങളുടെ പ്രതികരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്...

Aji Chittar.

2010, ഫെബ്രുവരി 25, വ്യാഴാഴ്ച

എം എഫ് ഹുസൈന്‍

വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ രാജ്യം വിട്ട് ഖത്തര്‍ പൗരത്വം സ്വീകരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത തികച്ചും നിര്‍ഭാഗ്യകരം എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ഒരു സംഘടനയ്കോ മത മേലാളന്മാര്‍ക്കോ അവകാശമില്ലെന്നാതാണ്‌ എന്റെ അഭിപ്രായം.തന്റെ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ താന്‍ ഏതു മേഘലയില്‍ വ്യാപരിക്കുന്നുവോ അവിടെ സ്വതന്ത്രമായി ആവിഷ്കരിക്കുക എന്നത് ആ കലാകാരന്റെ കര്‍ത്തവ്യമാണ്‌. എന്നിരുന്നാലും അത് എന്തിനും ഉള്ള ലൈസന്‍സായി ഒരു കലാകാരനും കരുതാന്‍ കഴിയില്ല. ഒരു സൃഷ്ടിയെ ജനങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ്‌ പ്രധാനം. അവിടെ സഹിഷ്ണുതയില്ലാത്തവര്‍ കല്ലെറിയുക സ്വാഭാവികം.

സല്‍മാന്‍ റുഷ് ദി, തസ്ലിമ നസ്രീന്‍, കുര്‍ദ് വെസ്റ്റേര്‍ഗാര്‍ഡ് അങ്ങനെ നമ്മുടെ ഇരകള്‍ നീളുകയല്ലേ..

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഡാനിഷ് പത്രത്തില്‍ Kurt Westergaard എന്ന ഒരു കാര്‍ട്ടുണിസ്റ്റ് മുഹമ്മദ് നബിയെ അവഹേളിച്ചു കാര്‍ട്ടുണുകള്‍ വരച്ചതിനോട് പല മുസ്ലീം രാഷ്ട്രങ്ങളും പ്രതിഷേധിച്ചത് ഡന്മര്‍ക്കിന്റെ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടാണ്‌. അങ്ങനെ ബഹിഷ്കരണം ഡന്മര്‍ക്കിലേയും മറ്റ് GCC രജ്യങ്ങളിലേയും പല കമ്പനികളുടെയും നിലനില്പിനു തന്നെ ഭീഷണിയായി. തുടര്‍ന്ന് പല മുന്തിയ പാലുല്പന്നങ്ങള്‍ക്കും മറ്റ് ഭക്ഷ്യോല്പന്നങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടു. അവസാനം പല മദ്ധ്യസ്ഥ ശ്രമങ്ങളുടെയും ഫലമായി ഡന്‍മാര്‍ക്കിലെ ചില കമ്പനികള്‍ മുസ്ലീം ചാരിറ്റി ഫണ്ടിലേക്ക് ഉദാരമായി ഡോളറുകള്‍ സംഭാവനകള്‍ നല്‍കി പ്രശ്നം പരിഹരിച്ചു. മറ്റ് ചില കമ്പനികള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍ വലിച്ച അവരുടെ സാധനങ്ങള്‍ 1+1 എന്ന ഓഫര്‍ നല്‍കി വിപണിയില്‍ തിരികെ പ്രവേശിച്ചു. ഇതില്‍ നിന്നും എന്താണ് സാധാരണക്കാരന്‍ മനസിലാക്കേണ്ടത്? ഈ പറഞ്ഞ വ്രണപ്പെട്ട മതവികാരങ്ങള്‍ക്ക് പകരമാകുമോ പണവും സൗജന്യങ്ങളും?

നമ്മുടെ നാട്ടില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി ഒരു നിശ്ചിത തുകയോ സര്‍ക്കാര്‍ ജോലിയോ വാഗ്ദാനം ചെയ്യുന്നതു പോലെയല്ലേ ഇത്? ഇതു രണ്ടും നല്‍കിയാല്‍ അവര്‍ക്ക് തങ്ങളുടെ പോയ മാനം തിരികെ കിട്ടില്ലല്ലോ..!

ഇപ്പോള്‍ രാജ്യം വിടാന്‍ ഒരുങ്ങുന്ന Maqbool Fida Husain എന്ന എം എഫ് ഹുസൈന്‍ കുറെ പണം വാഗ്ദാനം ചെയ്താല്‍ അദ്ദേഹത്തെ ഇന്ത്യയില്‍ തുടരാന്‍ ഹിന്ദുത്വ വാദികള്‍ അനുവദിക്കില്ലെന്ന് എന്താണ്‌ ഉറപ്പ്?

ചിലര്‍ക്ക് പ്രശസ്തി ലഭിക്കാന്‍ വിവാദങ്ങളുണ്ടാവണം. നമുക്ക് എപ്പോഴും വിവാദങ്ങളിലാണ്‌ താല്പര്യം. വിവാദങ്ങളുണ്ടാക്കാന്‍ പറ്റിയ ഇന് ധനം മതം മാത്രം. അത് എന്നും പുകഞ്ഞു കത്തിക്കൊണ്ടിരിക്കും... വിവാദങ്ങള്‍ നമുക്ക് പുഴുങ്ങി തിന്നു വിശപ്പടക്കാം..

2010, ഫെബ്രുവരി 21, ഞായറാഴ്ച

മദയാനകള്‍

കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടാനകള്‍ ഇടയുന്നത് നിത്യ സംഭവമായിരിക്കുന്നു. പലപ്പോഴും അവയുടെ ആക്രമണത്തിനിരയാവുന്നത് പാപ്പാന്മാരോ ഉത്സവ സ് ഥലങ്ങളിലും മറ്റും തടിച്ചു കൂടുന്ന സാധാരണ ജനങ്ങളോ ആണ്‌. കൂടാതെ അവ വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങള്‍ വേറെയും.

അടുത്ത കാലത്ത് കോളേജ് ഒഫ് വെറ്റേറിനറി & ആനിമല്‍ സയന്‍സിലെ ശ്രീ ടി. എസ് രാജീവും
കോളേജ് ഒഫ് വെറ്റേറിനറി സയന്‍സിലെ ശ്രീ പി. കെ. രാജ് കമലും, ഹിന്ദുസ്ഥാന്‍ കോളേജ് ഒഫ് ആര്‍ട്സ് & സയന്‍സിലെ ശ്രീ സി. ആര്.‍ മാര്‍ഷലും ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ ഏറ്റവുമധികം ആനക്കലാപങ്ങള്‍ നടന്നത് 2006-2007 വര്‍ഷങ്ങളിലാണ്‌. ഇങ്ങനെ ആനകള്‍ ഇടയുന്നത് മദമിളകിയല്ല, മറ്റ് പല കാരണത്താലാണ്‌ എന്നത് നാം ഗൗരവത്തോടെ ഇനിയും കാണേണ്ടിയിരിക്കുന്നു. പ്രധാനമായും ആനകളേ പരിപാലിക്കുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ച് തന്നെയാണ്‌ പല അനിഷ്ടസംഭവങ്ങളുടെയും കാതല്‍ എന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

അന്തരീക്ഷോഷ്മാവ് ക്രമാതീത മായി കൂടുന്നത് ഇന്നു നാം നേരിടുന്ന പ്രധാന വിപത്താണ്‌. ആനകളുടെ ശരീരോഷ്മാവ് ഗണ്യമായി കൂടുന്നത് അവയെ അക്രമാസക്തരാക്കുന്നു. ആനകള്‍ക്കു മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ശരീര താപം കുറവായതിനാല്‍ അവയ്ക്ക് അത്യുഷ്ണ്ണം താങ്ങാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഉത്സവങ്ങള്‍ ആരംഭിക്കുന്നത് February മുതല്‍ April കാലയളവുകളിലും.

ആഗോള താപനം മനുഷ്യര്‍ക്കെന്നപോലെ എല്ലാ ജീവജാലങ്ങള്‍ക്കും ബാധകം തന്നെ. കാട്ടില്‍ സ്വൈര വിഹാരം നടത്തിയിരുന്ന ആനകളെ നാം നമ്മുടെ സ്വാര്‍ത്ഥതയ്ക്ക് അടിമകളാക്കി. അവയ്ക്ക് ലഭിക്കേണ്ട അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ നാം തകിടം മറിച്ച് അവയുടെ ജീവന്റെ നിലനില്പ്പുതന്നെ അപകടത്തിലാക്കി. നാം നമ്മുടെ ഉത്സവങ്ങളില്‍ നിന്നും ഘോഷയാത്രകളില്‍ നിന്നും ആനകളേ മോചിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം നാം അവയെ പൊരിവെയിലില്‍ അതിനു വേണ്ടത്ര ആഹാരവും വെള്ളവും നല്‍കാതെ ടാറിട്ട നിരത്തിലൂടെ നടത്തി പീഡിപ്പിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. നാം ആര്‍ത്തുല്ലസിക്കുമ്പോള്‍ അവരുടെ കരച്ചില്‍ നാം കേള്‍ക്കുന്നില്ല. അതുപോലെ ജനസഞ്ചയത്തിന്റെ ആര്‍പ്പു വിളികളും അവരില്‍ ചിലരുടെ ഉപദ്രവവും ക്ഷേത്രങ്ങളിലേ വെടി വഴിപാടുകളും ഈ മിണ്ടാപ്രാണികളെ വല്ലാതെ അസ്വസ്ഥരാക്കുന്നു, പ്രകോപിപ്പിക്കുന്നു. വെടി വഴിപാടുകള്‍ക്ക് പകരം ക്ഷേത്രങ്ങളില്‍ മറ്റെന്തെങ്കിലും സംവിധാനത്തെക്കുറിച്ച് ആലോചിച്ചുകൂടേ എന്ന് കോടതി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആരാഞ്ഞത്‌ വളരെ ശ്രദ്ധേയമാണ്‌. പണ്ട് വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് നാം പല മൃഗങ്ങളെയും വാഹനമായും മനുഷ്യന്റെ സഹായിയായും നമ്മുടെ ആചാരാനുഷ്ടാനങ്ങളില്‍ പങ്കാളിയായും ഉപയോഗിച്ചു എന്നുള്ളതു കൊണ്ട് ഈ കാലഘട്ടത്തിലും അത് തുടരണമെന്ന വാശിക്ക് എന്ത് ഔചിത്യമാണുള്ളത്?

എണ്‍പതുകളില്‍ നിയമം വഴി നമ്മുടെ നിരത്തുകളില്‍ നിന്നും കാളവണ്ടികള്‍ നിരോധിച്ചപ്പോള്‍ ട്രാഫിക് കൂടുതല്‍ സുഗമമായി. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതില്‍ എത്രയോ ഇരട്ടി ജനങ്ങള്‍ ഇന്നു ഒരു ഉത്സവ സ്ഥലത്ത് തടിച്ചു കൂടുന്നു എന്ന് ചിന്തിക്കണം. ആന ഇടയുമ്പോളുണ്ടാകാവുന്ന നാശ നഷ്ടങ്ങള്‍ മറ്റു അസൗകര്യങ്ങള്‍ എന്നിവ പരിഗണിക്കേണ്ടതല്ലേ? മദമിളകിയ ആനയെ നിയന്ത്രണവിധേയമാക്കാന്‍ അവസാനം മയക്കു വെടി വെച്ച് അവയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടി വഴിവെയ്ക്കുകയാണ്‌ നാം.


മദ്യലഹരിയില്‍ പാപ്പാന്റെ വക പീഡനം മറ്റൊരു കാരണം. കുറെ വര്‍ഷങ്ങല്‍ക്കു മുന്‍പ് ഒരു ഉത്സവപറമ്പില്‍ വെച്ച് ആന പാപ്പാനെ അതിദാരുണമായി കൊലപ്പെടുത്തിയത് നാമിനിയും മറന്നിട്ടില്ല. ഒരു ചാനല്‍ അത് നമുക്ക് ലൈവായി കാണിച്ചു തന്നു. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍ക്ക് നാം സാക്ഷികളാവുന്നു. എന്നിട്ടും നാം ഒന്നു പഠിക്കുന്നില്ല.

മദപ്പാടുള്ള ആനകളെ എവിടെയെങ്കിലും സുരക്ഷിതമായി തളച്ച് അതിനു വേണ്ട ചികിത്സ നല്‍കി സംരക്ഷിക്കുക എന്നതും പരമ പ്രധാനമാണ്‌. നമുക്ക് നിര്‍മ്മാണ മേഘലകളില്‍ നിന്നും തടി ഡിപ്പോകളില്‍ നിന്നും ആനകളേ പിന്‍വലിച്ച് പകരം അത്യാധുനിക യന്ത്രങ്ങളെ ആശ്രയിക്കാന്‍ കഴിയും.

ആനകള്‍ക്ക് സുഖ ചികിത്സയല്ല സുഖ ജീവിതമാണ്‌ ഇന്ന് ആവശ്യം. എല്ലാ നാട്ടാനകളേയും നമ്മുക്ക് ഇനി വനവാസത്തിന്‌ അയയ്ക്കാം.

2010, ഫെബ്രുവരി 15, തിങ്കളാഴ്ച

ബി. ടി. ഇറച്ചിക്കോഴി

ആര്‍ത്തി കത്തിയാല്‍ ഉയിരെടുക്കും മുന്‍പെ
നേര്‍ത്തൊരു തേങ്ങലാല്‍ വിറപൂണ്ട്
തലകീഴായ് ത്രാസില്‍ തൂങ്ങിയാടുന്നു
തലപ്പാവു വെയ്ക്കാത്ത കോഴി ജന്മം.
പല വഴിയേ വന്നോരു വരിയായി നില്പ്പു
പുറന്തോലുരിഞ്ഞു പൊതിഞ്ഞു വാങ്ങാന്‍
കഴുത്തു മുറിഞ്ഞങ്ങു വീപ്പയില്‍ വീഴുമ്പോള്‍
എന്തേ ഞാന്‍ കേള്‍പ്പതു പെരുമ്പറ ശബ്ദമൊ..
പ്രാണനെ കൈകൊട്ടി തിരികെ വിളിപ്പതോ?

അച്ഛനോ അമ്മയോ ആരെന്നറിയാത്ത
അരുമകള്‍ക്കൊരുപിടിയന്നം ചികയാത്ത
പരുന്തേത് പുള്ളേത് പതിരേതെന്നറിയാത്ത
കൊക്കരക്കൊയെന്നു കൂവിവിളിച്ചെന്നെ
ഇരവൊടുങ്ങുമ്പോളുണര്‍ത്താത്ത കോഴി
അങ്കവാലില്ലാത്ത പടവാളെടുക്കാത്ത
തങ്കത്തൂവല്‍ മെല്ലെ ചീകി മിനുക്കാത്ത
പച്ചില തളിര്‍ നുള്ളി വെറുതേ കൊറിക്കാത്ത
പൂഴിമണ്ണില്‍ നീന്തി നീന്തി കുളിക്കാത്ത
മുറ്റമടിക്കാത്ത ചുണ്ടു മിനുക്കാത്ത
കാല്‍ വിരലാലൊരു കോലം വരയ്ക്കാത്ത
മഴത്തുള്ളിക്കിടയിലൂടിറയത്തേക്കോടാത്ത
മുറം വിളിക്കുമ്പോളോടിയണയാത്ത
ചാണകം മെഴുകിയോരിറയത്തു കാഷ്ടിച്ചു
ഗോക്കള്‍ക്കഹങ്കാരിയാവാത്ത കോഴി
ഇണയേതെന്നറിയാത്ത ഇണചേരാനറിയാത്ത
ഇളവെയില്‍ കായാത്തോരിറച്ചിക്കോഴി

ശാസ്ത്ര സങ്കേതങ്ങള്‍ തല പുകയ്ക്കും
അസ്ഥിയില്ലാക്കോഴി തൂവലില്ലാക്കോഴി
അസ്ഥിത്വമില്ല തലയില്ല കുടലില്ല
ഉപയോഗ്യ ശൂന്യമായൊന്നുമേയില്ല
ഉല്പന്നമിതു വരും നാളെ മാളോരെ..
ഉരുളിയില്‍ വറുത്തു കോരാമീ കോഴിയെ
ഉഴുന്നു വടപോലേ തിന്നു രസിക്കാം...

2009, ഡിസംബര്‍ 28, തിങ്കളാഴ്ച

പോലീസുകാരന്‍

സമയം രാത്രി എട്ട് മണി. ഞാനും സുഹൃത്തും കൂടി കമ്പനിയുടെ പുറത്തേക്കിറങ്ങവെ ഞങ്ങളുടെ വാഹനത്തേ മറികടന്നു ഒരു ലാന്‍ക്രൂസര്‍ ഇന്‍ഡിക്കേറ്ററിട്ട് റോഡരികില്‍ നിന്നു. അത് റോയല്‍ ഒമാന്‍ പോലീസ് ആയിരുന്നു. ഒരു നിമിഷം ഞാനും ഒപ്പമുണ്ടായിരുന്നയാളും കാര്യം എന്തെന്നറിയാതെ തെല്ലു ഭയന്നു. ഞങ്ങളുടെ കാര്‍ അവരുടെ വാഹനത്തിനു പിന്നിലായി ഒതുക്കി നിറുത്തി ഞാന്‍ പുറത്തിറങ്ങി.

വണ്ടിയില്‍ നിന്നും പ്രായം ചെന്ന ഒരു തടിയന്‍ പോലീസുകാരന്‍ ചാടിയിറങ്ങി. പതിവു ശൈലിയില്‍ ഉപചാരങ്ങള്‍ക്കും ഹസ്തദാനത്തിനും ശേഷം, അയാളുടെ കുടവയറില്‍ നിന്നും താഴേയ്ക്കു വഴുതിപ്പോയ പാന്റ് മേലോട്ട് വലിച്ചു കയറ്റിക്കൊണ്ട് അയാള്‍ എന്നോട് തട്ടിക്കയറി!, "നിനക്കു ലൈസന്‍സുണ്ടോ" ? അറബിയിലാണു ചോദ്യമെങ്കിലും ഒരു നിമിഷം ഞാന്‍ നമ്മുടെ നാട്ടിലെ പോലീസുകാരെ ഓര്‍ത്തു പോയി. ഞാന്‍ പോക്കറ്റില്‍ നിന്നും ലൈസെന്‍സ് എടുത്തു അതുണ്ടെന്നു അയാളെ ബോദ്ധ്യപ്പെടുത്തി. അപ്പോള്‍ അടുത്ത ചോദ്യം, ചെറിയ റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്ന് അറിയില്ലേ?, എന്നിട്ടെന്തുകൊണ്ട് ഡിം ചെയ്തില്ല? അയാളോട് സോറി പറയാന്‍ എന്തുകൊണ്ടോ എനിക്കു തോന്നിയില്ല. കാരണം ഞാന്‍ മെയിന്‍ റോഡിലേക്കു കയറും മുമ്പ് ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്നു ഉറപ്പാക്കിയിരുന്നു. മാത്രമല്ല നമ്മള്‍ അതിനു തക്ക കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ, അധികം വാഹനങ്ങളൊന്നും തന്നെ അപ്പോള്‍ അതുവഴി ഉണ്ടായിരുന്നില്ല താനും. എങ്കിലും വിദേശിയല്ലെ, ഒന്നു വിരട്ടാം എന്നു അയാള്‍ കരുതിയിരിക്കണം. ആ ചോദ്യത്തിനുത്തരം പറയും മുമ്പേ നീ എവിടെ ജോലി ചെയ്യുന്നു എന്ന് അടുത്ത ചോദ്യം. ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ പേരു പറഞ്ഞപ്പോള്‍ കഴിക്കാനുള്ള വക അവിടെ നിന്നും തരപ്പെടുമെന്നയാള്‍ മനസിലാക്കി!. വണ്ടി തിരികെ കമ്പനിയിലേക്കു വിടൂ... എന്നായി അയാള്‍. തല്ക്കാലം അവരെ ഒഴിവാക്കണമല്ലോ എന്ന് കരുതി ഞങ്ങളുടെ കമ്പനിയുടെ പ്രധാന ഉല്പന്നങ്ങളിലൊന്നായ ചീസ് ഒന്നു രണ്ടെണ്ണം അവര്‍ക്ക് കൊടുത്തു. ഞങ്ങളെ വിരട്ടിയതിനുള്ള പ്രതിഫലം.! അപ്പോള്‍ അയാളുടെ മുഖം തെളിഞ്ഞു പൂര്‍ണ്ണ ചന്ദ്രനെപ്പോലെ പ്രസന്നമാകുന്നതു ഞങ്ങള്‍ കണ്ടു. ഞാനും സുഹൃത്തും പരസ്പരം മിഴിച്ചു നോക്കി.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു, ഞങ്ങളെ വഴിയില്‍ തടഞ്ഞു നിറുത്തിയതിനും ഞങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനും അവര്‍ ഞങ്ങളോട് മാപ്പു പറഞ്ഞു. അതിനു ശേഷം റോഡില്‍ പ്രകാശം വാരി‍ വിതച്ചുകൊണ്ട്‌ അവര്‍ വന്ന വാഹനം അതിവേഗം ഞങ്ങളുടെ കണ്ണില്‍ നിന്നും ഓടി മറയുന്നതു ഞങ്ങള്‍ നോക്കി നിന്നു. എന്റെ സുഹൃത്ത് പിറുപിറുത്തു .. "പോലീസ് എവിടെയും പോലീസ് തന്നെ .!!!."

2009, ഡിസംബര്‍ 17, വ്യാഴാഴ്ച

ലേഖനം - ലൗ ജിഹാദ്

പ്രണയം, ഭൂമിയില്‍ ജീവജാലങ്ങള്‍ക്ക് ഏറ്റവും പ്രിയമുള്ള വാക്ക്. ചരാചരങ്ങള്‍ പരസ്പരം പ്രണയിക്കുന്നു. കവികള്‍ക്ക്, സാഹിത്യ കാരന്മാര്‍ക്ക് എത്ര എഴുതിയാലും മതിയാവാത്ത വിഷയം. പ്രണയം അത് എന്തിനോടും ഏതു പ്രായത്തിലും ആര്‍ക്കും തോന്നാവുന്ന ഒരു വികാരം. വര്‍ണ്ണമോ ജാതിയൊ മതമൊ വേഷമോ ഭാഷയൊ അതിരുകള്‍ തീര്‍ക്കാത്ത നീലാകാശം പോലെ വിശാലമായത്.സമുദ്രം പോലെ ആഴമുള്ളത്. സ്ത്രീപുരുഷ ബന്ധങ്ങളുടെ ഊഷ്മളഭാവങ്ങള്‍, പരസ്പരം ലാഭനഷ്ടങ്ങള്‍ തട്ടിക്കിഴിച്ചു നോക്കാതെയുള്ള മനസ്സുകളുടെ പക്വതയാര്‍ന്ന ഇഴപിരിയാത്ത ഒത്തുചേരല്‍. അത്തരം അനശ്വര പ്രണയങ്ങള്‍ നമുക്കു മുന്നില്‍ കവിതകള്‍, കഥകള്‍, ശില്പങ്ങള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെ ദൃഷ്ടാന്തങ്ങളായോ പ്രതീകങ്ങളായോ നമ്മെ വിസ്മയിപ്പിച്ചു നിലകൊള്ളുന്നു.

ഒന്നു ചിന്തിച്ചു നോക്കു. ആര്‍ക്കും ആരോടും സ്നേഹം തോന്നാത്ത അവസ്ഥ! എന്തിനെയും വളരെ നിസംഗതയോടെ കാണുന്ന ഒരു പറ്റം മനുഷ്യരെ! ദയ, അനുകമ്പ, സഹാനുഭൂതി എന്നിങ്ങനെയുള്ള പ്രണയത്തിന്റെ അല്ലെങ്കില്‍ സ്നേഹത്തിന്റെ അനുബന്ധ വികാരങ്ങള്‍ തീര്‍ത്തും ഇല്ലാത്ത അവസ്ഥ. വ്യക്തികള്‍ അന്യോന്യം സ്നേഹ ബന്ധം പുലര്‍ത്താതെ അവര്‍ക്ക് സമൂഹത്തെ സ്നേഹിക്കാന്‍ കഴിയില്ല. സമൂഹത്തെ സ്നേഹിക്കാത്തവര്‍ക്ക് നാടിനേയും അവന്റെ രാജ്യത്തേയും സ്നേഹിക്കാന്‍ കഴിയില്ല. നമ്മുടെയൊക്കെ സഞ്ചാരം ഇന്ന് ആ വഴിക്കുതന്നെയല്ലേ?!

സദുദ്ദേശ്യത്തോടെ പ്രണയിക്കുന്നവര്‍ കുറയുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാരണം ഇന്നു നാം കാണുന്നതൊ കേള്‍ക്കുന്നതൊ ആയ സംഭവങ്ങള്‍ അത് ശരിവെയ്ക്കുന്നവയാണ്‌, പല ബന്ധങ്ങളും ക്ഷണിക വികാര ശമനോപാധികള്‍ മാത്രം. മറ്റുചിലത് വെറും വിനോദോപാധികള്‍, നേരമ്പോക്കുകള്‍. ഏറ്റവും പുതുതായി ഇന്നു നാം കേള്‍ക്കുന്ന ലൗജിഹാദ്. ലൗജിഹാദ് എന്നാല്‍ പ്രേമം നടിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തുക. ലൗജിഹാദ് എന്നൊന്നില്ല എന്നു പോലീസും രാഷ്ട്രീയ നേതാക്കളും പറയുന്നു. അതുണ്ടെന്നു കോടതയുടെ നിരീക്ഷണം പിന്നാലെ വരുന്നു. കോടതികള്‍ക്കും പിഴവുണ്ടാവാം. അവരും മനുഷ്യരാണല്ലൊ. ഒരു പക്ഷേ ഇതു സത്യമാവാം അല്ലെങ്കില്‍ വെറും കെട്ടുകഥയാവാം. കെട്ടുകഥയാണെങ്കില്‍ അതിനു പ്രചാരമുണ്ടാക്കാതിരിക്കന്‍ നമുക്ക് അത്മാര്‍ത്ഥമായി ശ്രമിക്കാം. കെട്ടുകഥകളില്‍ പലതും പിന്നീട് ഞെട്ടിക്കുന്ന സത്യങ്ങളായി പരിണമിച്ചിട്ടുണ്ട് എന്നുള്ളത് നമ്മുടെ കഴിഞ്ഞകാല അനുഭവ സാക്ഷ്യങ്ങള്‍. ഇത് അങ്ങനെയാവാതിരിക്കട്ടെ.

മതം മാറുന്നതിനിവിടെ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് നിര്‍ബന്ധിതമോ പ്രലോഭിതമോ ആയിക്കൂടാ. മത പരിവര്‍ത്തനത്തിനു ശേഷം അവര്‍ പിന്നീട് പശ്ചാത്തപിക്കാനും ഇടയാകരുത്. എന്തുകൊണ്ടെന്നാല്‍ ഒരു മതവും അത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നതായിഎവിടെയും പറയുന്നില്ല എന്നതു തന്നെ.മലയാളത്തിന്റെ പ്രിയ എഴത്തുകാരി മാധവിക്കുട്ടി തന്റെ മതം മാറ്റത്തിനു ശേഷം അത് തനിക്കുപറ്റിയ ഒരു അബദ്ധമായിരുന്നെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.

മതങ്ങള്‍ തേന്‍ ചുരത്തുന്ന പൂക്കളാണ്‌. ശലഭത്തെ തേടി പൂവ് പോകേണ്ടതില്ല ശലഭങ്ങള്‍ പൂവിന്റെ ഭംഗിയിലും അതിലെ തേനിലും അതിന്റെ സുഗന്ധത്തിലും സ്വയം ആകൃഷ് ടരാവണം. മനോഹരമായ ആ പൂവിനെ കൂടുതല്‍ ആകര്‍ഷകമാക്കാനാണ്‌ അതിനെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. അല്ലാതെ പൂവില്‍ നിറയെ കൃതൃമ വിഷത്തേന്‍ നിറച്ചു കെണിയൊരുക്കി മറ്റ് ഗൂഢ ലക്ഷ്യസാക്ഷാത്ക്കാത്തിനു വളഞ്ഞ വഴികള്‍ സ്വീകരിക്കുകയല്ല ചെയ്യേണ്ടത്.

---അജി ചിറ്റാര്‍----

2009, ഡിസംബര്‍ 12, ശനിയാഴ്ച

ലേഖനം - തീവ്രവാദം

കേരളത്തിലെ പുതിയ സംഭവ വികാസങ്ങള്‍ നമ്മെ ഏവരെയും ഞെട്ടിക്കുന്നു. god's own country യേ Bomb's own country എന്നു തിരുത്തി വിളിക്കേണ്ട അവസ്ഥയാണിന്ന്‌. രാജ്യത്തു നടക്കുന്ന ഒട്ടുമിക്ക തീവ്രസ്വഭാവമുള്ള സംഭവങ്ങളുടെയും പ്രഭവ കേന്ദ്രം കേരളമാണെന്ന സത്യം നമുക്കിനി മറച്ചു വെയ്ക്കാന്‍ കഴിയില്ല.രാജ്യം കണ്ട കൊടുംഭീകരര്‍ക്കു ജന്മം നല്‍കിയ അമ്മമാര്‍, അവര്‍ സ്വയം ശപിക്കുന്നുണ്ടാവണം.

നമ്മുടെ രഷ് ട്രീയ കക്ഷികള്‍ വളരെ ചെറിയ വോട്ടുബാങ്ക് ലക്ഷ്യം വച്ച് വര്‍ഗ്ഗീയ വാദികളുമായി അവിശുദ്ധ ബന്‌ധം പുലര്‍ത്തുന്നതില്‍ ഇന്നു മത്സരിക്കുകയാണ്‌. അബ് ദുള്‍ നാസര്‍ മദനിയുടെ തീവ്രവാദ നിലപാടുകള്‍ക്ക്‌ പരോക്ഷമായി ചെറുതല്ലാത്ത സഹായം നല്‍കിയവരാണ്‌ കേരളത്തിലെ ഇരു മുന്നണികളും.

കേരളത്തില്‍ രണ്ടു വര്‍ഷം മുമ്പ് സിമിയുടെ രഹസ്യ കേന്ദ്രങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തിയപ്പോള്‍ അതിശക്തമായ പ്രതിഷേ ധവുമായി വന്നവര്‍ കശ്മീര്‍ സംഭവത്തിനു ശേഷം തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടു പോകേണ്ടിവന്നത് അവര്‍ വിസ്മരിച്ചുകൂടാ. മുസ്ലീംങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമായാണ്‌ അതിനെ അന്ന് പലരും വ്യാഖ്യാനിച്ചത്.

മതന്യൂനപക്ഷങ്ങള്‍ക്ക് മറ്റേതു രാജ്യങ്ങളെക്കാളും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത സാഹചര്യം നമ്മുടെ ഇന്ത്യയിലുണ്ട്. ബാബ് റി മസ്ജിദ് പൊളിച്ചതും ഗുജറാത്ത് കലാപവും നമുക്ക് വിസ്മരിക്കാനാവില്ലെങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭരണ ഘടന അനുശാസിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചാണ്‌ കഴിയുന്നത്.അവിടെ തീവ്രവാദത്തിനു പ്രസക്തിയില്ല. നമ്മുടെ നാട്ടില്‍ ഒരുകാലത്ത് നില നിന്നിരുന്ന അയിത്തം പോലെയുള്ള സാമൂഹ്യ ജാതീയ ഉച്ചനീചത്വങ്ങളെയും സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവരുടെ അവകാശത്തെ ഹനിച്ച സവര്‍ണ്ണരെയും ചാവേര്‍ ആക്രമണം നടത്തിയോ സാധുജനങ്ങളെ അരുംകൊല ചെയ്തോ അല്ല നാം അന്ന് നേരിട്ടത് , മറിച്ച് നിരന്തര സമരത്തില്‍ക്കൂടെയാണ്‌.

ചെറുപ്പക്കാര്‍ തെറ്റ് ചെയ്താല്‍ മുതിര്‍ന്നവര്‍ അവരെ തിരുത്തണം. അതുപോലെ മുതിര്‍ന്നവരാണ്‌ തെറ്റുകാരെങ്കില്‍ ചെറുപ്പക്കാര്‍ തിരുത്തട്ടെ. പല്ലിനു പല്ല് കണ്ണിന്നു കണ്ണ് എന്ന വരട്ടു തത്വം നമുക്കിനി വെടിയാം.

---അജി ചിറ്റാര്‍----

2009, നവംബര്‍ 12, വ്യാഴാഴ്ച

കവിത - ജാതിഭേതം

മതാന്ധമീലോകമൊരു ഹോമകുണ്ഡം
മുഴു നാളീകേരം മന്നിലീ മര്‍ത്യ ജന്മം
കണ്ടാലയിത്തം തൊട്ടാലയിത്തം
പണ്ടെന്റെ നാടിതിന്‍ പശ്ചാത്തലം
പേരില്‍ തെളിയേണമെന്റെ ജാതി
പോരു തുടങ്ങേണം ജാതി നോക്കി
പാരില്‍ മനുജനിന്നെത്ര ജാതിയതു
പരതാതിരുന്നാല്‍ പിന്നെന്തു ജാതി
നാരായ മുനയാല്‍ നാവില്‍ കുറിക്കുന്നൊ
രാദ്യാക്ഷരം ഹരിശ്രീയാകയാലെ
വേണ്ടെന്റെ മക്കളെ നിങ്ങള്‍ പഠിക്കേണ്ട
ഹരിയും ശ്രീയും നിന്നില്‍ വന്നു കൂടും
ചോറിങ്ങു തിന്നിട്ടു കൂറങ്ങു കാട്ടും
താടിയും തൊപ്പിയും പേരിനായ് വെയ് ക്കും
നാവില്‍ വഴങ്ങാത്ത പേരിടും പിന്നതി
തീവ്രവാദത്തിന്നു കോപ്പു കൂട്ടും
വൈദികനെ നമ്മള്‍ വിറകാക്കി മാറ്റും
ദൈവ മണവാട്ടികള്‍തന്‍ മാനം കെടുത്തും
വൈഭവം വേണമീനാട്ടില്‍ വാഴാന്‍
ദൈവ ഭയമുള്ളോര്‍ മാനുഷര്‍ പെരുകുവോളം
പള്ളി പൊളിച്ചിട്ടമ്പലം കെട്ടി
പടിപൂജ ചെയ് തു പാലഭിഷേകവും
ദീപങ്ങളൊക്കെയും കെട്ടടങ്ങി
ദേവ വിഗ്രഹം കാറ്റില്‍ പറന്നു പോയി
കാരണമെന്തെന്നറിഞ്ഞിട്ടുമറിയാത്തോര്‍
കാരണോന്മാരായ് ചമഞ്ഞിടുന്നോരവര്‍
ജാതി ചോദിക്കയും പറകയും വേണ്ടെന്നൊ
രാചാര്യ വചനവും വിസ്മരിക്കുന്നുവൊ!!
മത സൗഹാര്‍ദ്ദം ഘോരഘോരം മന്ത്രി
മതി മറന്നങ്ങു വിളിച്ചുകൂവും
മണ്ട ശിരോമണീ കയ്യടിക്കും പിന്നെ
മണ്ടത്തരം കേട്ടു കോരിത്തരിക്കും
ഉത് ഘാടകനായ് വന്ന മന്ത്രി തന്റെ
ഉദ്യമം വിട്ടങ്ങു പിന്‍തിരിഞ്ഞു
നിലവിളക്കില്‍ തിരി തെളിച്ചുവെന്നാല്‍
വ്രണപ്പെടുംപൊല്‍ തന്റെ മതവികാരം
കാലത്തിന്‍ ഘടികാരം പിന്നാക്കമോടും
കാര്യങ്ങളെല്ലാമെ നേര്‍ വഴിക്കായിടും
കവിമനമെന്നുമതിന്നായ് കൊതിക്കും
കടല്‍ തേടിയോടും പുഴയെന്നപോലെ
തീരത്തിന്‍ പാപം കഴുകി മായ്ക്കും
തിരമാല തിങ്ങും മഹാസമുദ്രമെ
കരയിലീ മര്‍ത്യ മാനസം തന്നിലെ
കല്‍മഷം കഴുകിയൊഴുക്കുമൊ നീ?

© രചന:അജി ചിറ്റാര്‍

കവിത - കലികാലം

കരിതേച്ച പാതയിലിരുചക്ര വാഹനം..
തട്ടിയുടച്ചുകൊണ്ടൊരു ശീഘ്ര വാഹനം..
അലക്ഷ്യമായ് ലക്ഷ്യത്തിലേക്കു കുതിക്കവെ
അപകടം കൂടാതെ ശകടമതോടുമൊ?

ഭര്‍ത്താവു തല്‍ക്ഷണം മൃത്യു വരിച്ചതായ്
ദലിത ഗാത്രിയതേതുമറിഞ്ഞീല...
ബോധ രഹിതയാള്‍ വീണൂ കിടക്കവെ...
ചാരത്തണഞ്ഞവരാരെന്നറിവാന്‍!!

കായം കൊതിച്ചോര്‍ കനകം കൊതിച്ചോര്‍
കാമാര്‍ത്തി പൂണ്ടോര്‍ രക്ഷകരാകിലൊ
പിറ്റേന്നു പുഴയിലൂടൊഴുകി നടന്നു പോല്‍
പഴന്തുണി കെട്ടുപോലൊരു ശരീരം!!!

കരള്‍ നൊന്തു പിടയുമ്പോള്‍...
കവിളിണകള്‍ കരയുമ്പോള്‍..
കടലല മാലക‍ളാര്‍ത്തലച്ചോതുന്നു
കളിയല്ല കളിയല്ലിതു കലികാലം.


© രചന: അജി ചിറ്റാര്‍